ചെറുതോണി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ ചില ഉദ്യോഗസ്ഥരും ഡിഎംഒ ഓഫീസും നടത്തുന്ന നീക്കത്തിനെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഡിഎംഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ് സുധീഷ്, ട്രഷറര്‍ ബി അനൂപ്, ശരത് എംഎസ് എന്നിവര്‍ സംസാരിച്ചു.
ലോക പ്രശംസ നേടിയ, രാജ്യത്തിനുമാതൃകയായ കേരളത്തിലെ ആരോഗ്യ മേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വലിയ ഇടപെടലാണ് നടത്തിവരുന്നത്. അടിസ്ഥാന സൗകര്യവും കൂടുതല്‍ ചികിത്സവിഭാഗങ്ങളും ആരംഭിച്ചതോടെ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സാധാരണക്കാരുടെ ആശ്രയകേന്ദ്രമായി മാറിക്കഴിഞ്ഞു. ജില്ലയിലെ ആരോഗ്യ മേഖലയിലും വലിയ മുന്നേറ്റമുണ്ടായി. എന്നാല്‍, സായാഹ്ന ഒ പി പോലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ സേവനം ജില്ലയിലെ ആശുപത്രികളില്‍ കൃത്യമായി നടപ്പാക്കുന്നതില്‍ ഡിഎംഒ ഓഫീസും ചില ഉദ്യോഗസ്ഥരും അലംഭാവം കാട്ടുകയാണെന്ന്. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും യഥാസമയം നിയമിക്കുന്നില്ല. ചില ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ കൃത്യമായി ഡ്യൂട്ടി ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നു. അശാസ്ത്രീയമായ വര്‍ക്ക് അറേജ്‌മെന്റിന്റെ പേരില്‍ ജീവനക്കാരെ സ്ഥലം മാറ്റി ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റിക്കുന്നു. ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും ആശുപത്രികളില്‍ നിയമിക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണം, വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.